Wednesday, May 24, 2017

കഥയിലില്ലാത്തവന്‍

പുഴയെ തിരഞ്ഞ് പോയ വേരുകൾ നിരാശരായി തിരികെ വന്നപ്പോൾ മണ്ണിന് മീതെ മരമില്ലായിരുന്നു....
തടഞ്ഞ് നിർത്തുന്ന മലകളെ കാണാതെ മഴമേഘങ്ങൾ അലഞ്ഞു നടന്നു....
മടയിലൂറിയ വിഷത്തിൽ നിന്നും പുറത്ത് ചാടിയ ഞണ്ടിനെ തിന്ന കുറുക്കന്റെ ഓരിയിടലിനൊപ്പം അന്ത്യശ്വാസവും പുറത്ത് വന്നു...
ചത്ത് പൊങ്ങിയ മീനുകളെ കാണാനാകാതെ കൊറ്റി കണ്ണടച്ചു തപസ്സു തുടർന്നു...
ഇരിക്കാന്‍ ചില്ല തേടി കിളികള്‍ അലഞ്ഞുമറുപാട്ട് കേള്‍ക്കാതെ കുയിലും പറന്നു പോയ്‌..

വയലില്‍ മഴ നോക്കിയിരുന്ന തവളയുടെ നെറുകയില്‍ ഒരു പിടി മണ്ണു വീണു...
മണ്ണിലടിഞ്ഞ പ്ലാസ്റ്റിക്കിന് ചുവട്ടിൽ മണ്ണിരകൾ തടവിലായി....
കഥയിലില്ലാത്തവൻ മനുഷ്യൻ മാത്രം...

എന്‍റെ ആത്മഹത്യാ കുറിപ്പ്

വരികൾക്കിടയിലായ് ചിതറി വീണീടുന്നെന്റെ,
പ്രണയമെന്ന മൂന്നക്ഷരം.
സ്മൃതിയിലെവിടെയോ
എരിഞ്ഞണയുന്ന വിപ്ലവത്തിന്റെ ജ്വാലകൾ...
എവിടെയോ തേടി അലയുന്നു ഞാനുമാ..
ഗൃഹാതുരത്വത്തിനോർമ്മകളെ....
കരളിലെവിടെയോ നീറി നിൽക്കുന്നെന്റെ
കരള് പങ്കിട്ട സോദരർ...
കദനമാകെ നിറഞ്ഞ് നിന്നെന്റെ ഹൃദയഭാരമൊട്ടേറവേ,
കനിവ് നൽകാൻ തെല്ലേതുമില്ലാതെന്റെ ചിതലരിക്കും കിനാവുകൾ...
അരികിലായൊന്ന് ചേർന്ന് നിൽക്കാനാരും വരികയില്ലെന്ന് അറിവീകിലും
മരണമേ നിന്റെ ചൂട് നുകരുവാൻ 
തനിയെ കാത്ത് നിൽപ്പു ഞാൻ..